Tuesday, July 3, 2018

ആരാച്ചാര്‍ (ആസ്വാദനം)

ചേതന ഗൃദ്ധമല്ലിക് എന്ന ചേതുവിനെ ഞാൻ മനസു കൊണ്ട് പ്രണയിക്കുകയായിരുന്നു.22 വയസുള്ള പക്വതയുള്ള അവളാണ് പെണ്ണ്. അനുഭവിക്കാൻ കഴിയാതെ പോയ ചതിവിൻെ മുഖമുള്ള പ്രണയത്തെ നിമിഷനേരമെങ്കിലും 13 വളയങ്ങൾ ഉൾക്കൊള്ളിച്ച കൊലക്കയറിൽ  തൂക്കിലേറ്റിയ ധീരയായ ചേതുവിനെ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്??
കറുത്ത കണ്ണടകൾ എനിക്കില്ലായിരുന്നു. പക്ഷേ എൻെ കണ്ണിലെ കൃഷ്ണ മണിയിൽ ചെറുതെങ്കിലും വളരെ വ്യക്തമായ് അവളെ കാണാൻ സാധിക്കുമായിരുന്നു ...
പാരമ്പര്യത്തിൻെ തൂക്കുകയർ വെണ്ണയും സോപ്പും പഴവും മിനുക്കി അവൾ മനസിൽ സൂക്ഷിക്കുന്നു.മനസ് പ്രക്ഷുബ്ദമാവുമ്പോൾ പിഞ്ചിപ്പോയ ദുപ്പട്ടയിൽ കൈകൾ കുരുക്കുകൾ ഉണ്ടാക്കുകയും അഴിക്കുകയും ചെയ്യുന്നു...
അവളാണ് പെണ്ണ്...
ആണിൻെ  കാമം തുളുമ്പുന്ന നോട്ടത്തെ ഒറ്റ നിമിഷത്തിൽ ഇല്ലാതാക്കുവാൻ അവളുടെ ദുപ്പട്ടക്കുരുക്കിന് സാധിച്ചിരുന്നു. അവൾ ധീരയായിരുന്നു ഥാക്കുമായുടെ തീഷ്ണമായ വാക്കുകൾ അവളെ അങ്ങനെ തന്നെ രൂപാന്തരപ്പെടുത്തിയതാവണം.
ശവവണ്ടികൾ കടന്നു പോകുന്ന ഇടുങ്ങിയ പാതകൾ ചിതാഗന്ധം എന്നിവ അവളിൽ മരണത്തിൻെ ഭയം ഇല്ലാതെ ആക്കിയിരിക്കണം ...
സൊനാഗച്ചിയിലെ തെരുവോരങ്ങളിൽ  ആവശ്യക്കാരില്ലാതെ അലയുന്ന സ്ത്രീകൾ എന്തുകൊണ്ടാണ് പുരുഷന് അടിയറവ് പറഞ്ഞത് ??? പ്രണയവും ചതിയും ഇടകലർത്തി അവരുടെ ചാരിത്ര്യം കവർന്നവർ  അവരുടെ മാംസം വിറ്റ് തിന്നുകയായിരുന്നില്ലേ...

ചേതൂ നിന്നെ ഞാൻ തീവ്രമായ് പ്രണയിച്ചു പോകുന്നു.
പഴയ പ്രതാപവുംചരിത്രവും ഉറങ്ങുന്ന നിൻെ വീട്ടിൽ വന്ന് രാമുദായുടെ കട്ടിലിൽ വന്നിരുന്ന് ഒന്നു ചേർത്തു പിടിക്കാൻ തോന്നുന്നു ...

ഒരു ആരാച്ചാർ ആയ നിന്നെ ആരു വിവാഹം കഴിക്കാനാണ് എന്ന ചോദ്യം നീയുണ്ടാക്കിയ ദുപ്പട്ടക്കുരുക്കിൽ നട്ടെല്ലു തകർന്ന് കഴുത്തെല്ലൊടിഞ്ഞ് അവസാന സ്ഖലനവും നടത്തി മരിച്ചു വീഴട്ടെ...

മതത്തിൻെയും ജാതിയുടെയും വർണ്ണ്യചാതുര്യത്തിൻെയും ആശങ്കകളില്ലാതെ നിന്നെ പ്രണയിക്കുവാൻ ഞാനൊരുക്കമാണ് ചേതൂ... 
ആർക്കും അടിയറവെക്കാത്ത പ്രകൃതം നിന്നിലേക്ക് എന്നെ കൂടുതൽ ചേർത്തു നിർത്തുന്നു...

കഫക്കട്ടകളും മുറുക്കാൻ ചവച്ചു തുപ്പിയ പാടുകൾ ചോരക്കറപോലെ നിഴലിച്ചതുമായ ഇടുങ്ങിയ പായൽ പിടിച്ച റോഡും ശവവണ്ടികളും മരണപ്പെട്ടവരുടെ വിലാപവും ചിതകത്തിയെരിയുന്ന ശവഗന്ധവും  ഇനി നിന്നെ അലോരസപ്പെടുത്തുകയില്ല.  എൻെ നാടിൻെ വിശുദ്ധിയിൽ,
കാവും പുഴയും നെൽപാടങ്ങളും ആമ്പൽക്കുളവും മഹാദേവക്ഷേത്രങ്ങളും  നിൻെ മനസിലെ കരുവാളിച്ച ഓർമ്മകളെ ഇല്ലാതാക്കും എന്നെനിക്ക് ഉറപ്പാണ്...

നിൻെ കൈ പിടിച്ച് ഈ  ഗ്രാമവീഥിയിലൂടെ നമുക്ക് സായന്തനങ്ങളിൽ നടന്നു നീങ്ങാം...
എനിക്ക് സാന്ത്വനം തരുന്നതും ഞാൻ ഏകനായ് പോയിരിക്കാറുമുള്ളിടങ്ങളിൽ ഇനി നിൻെ സാമിപ്യം ഞാൻ ആഗ്രഹിക്കുന്നു
ചേതന ഗൃദ്ധമല്ലിക് എന്ന ചേതൂ നിന്നെ ഞാൻ പ്രണയിക്കുന്നു ...

കാർമേഖത്തിൻെ കീറലുകൾക്കിടയിൽ സ്വർണനാണ്യം തിരുകി വച്ചതുപോലെ സൂര്യൻ നിൽക്കുന്നു ഇനിയും കാലങ്ങൾ മുന്നോട്ടു പോകണം നിൻെ ഉദരത്തിനുള്ളിൽ ഒരു പെൺകരുത്ത് പൊക്കിൾക്കൊടിയിൽ കുരുക്കിട്ടും അഴിച്ചും വളരണം  പുരുഷപ്രജകൾക്ക് കാമശമനത്തിന് മാത്രമല്ല ഒരു സ്ത്രീയെന്ന പാഠം ഇനിയുള്ള തലമുറയും പഠിക്കണം . ചേതൂ നിന്നെ പോലെ ഒരായിരം പേരുണ്ടാവണം...

ജൊതീന്ദ്രനാഥിന് നീ നൽകിയ മരണശിക്ഷ അത് അവശ്യമായിരുന്നു.പിഞ്ചുബാലികയെ 16 വന്യമുറിവുകൾ നൽകി കൊന്ന ജൊതിന്ദ്രനാഥിന് മറ്റെന്തു ശിക്ഷയാണ് ഉതകുക??
ആ ബാലികയുടെ കൈകളിൽ അമ്മയുടെ ജീവൻ നിലനിർത്താൻ വാങ്ങിയ മരുന്നുകൾ ഒരു ഹൃദയം കണക്കെ പിടച്ചിരുന്നു അതെങ്ങനെയാണ് കാണാതെ പോവുക??

ഈ രാത്രിയിലും നിൻെ ആദ്യ സത്കർമ്മം കൺമുന്നിലെന്ന പോലെ ഞാൻ കണ്ടിരുന്നു. അന്ധകാരപ്പുതപ്പ് മാറ്റി സൂര്യനും ഉറക്കം നഷ്ടപ്പെട്ടപ്പെട്ടവനെപ്പോലെ, ആ കർമ്മത്തിന് പാതിമയക്കത്തിൽ കണ്ട് സന്തോഷിച്ചിരിക്കാം...
പുലർമഞ്ഞു തുള്ളികൾ തട്ടിത്തെറിച്ച് ജൊതീന്ദ്രനാഥിൻെ നെറ്റിത്തടത്തിൽ ഊർന്നു വീണ് അവനെ മരണത്തിലേക്ക് ആനയിച്ചിരിക്കാം . തൂക്കുമരം സ്ഥിതി ചെയ്തിരുന്നിടത്തെ മഞ്ഞ ലൈറ്റുകളും നിശബ്ദം നിൽക്കുന്ന ജനാവലിയുമാകാം ജൊതീന്ദ്രൻെ അവസാന കാഴ്ചയും . കഥകൾ പറഞ്ഞ് നീ കുടുക്ക് കഴുത്തിലണിയിക്കുമ്പോൾ ജൊതീന്ദ്രൻ മരണത്തെ ഭയപ്പെട്ടിരിക്കാം ...
ഉദ്യോഗസ്ഥൻെ കയ്യിലിരുന്ന ചുവന്ന തൂവാലത്തുമ്പ് അർബുദനരകത്തിലേക്കുള്ള വാതായനങ്ങൾ ജൊതീന്ദ്രന് തുറന്ന് കൊടുത്തു ജയിലറ മുഴുവൻ പ്രകമ്പനം കൊള്ളുമാറ് തൂക്കുമരത്തിൻെ കാൽപലകകൾ ആർത്തു വിളിച്ച് വായ പിളർന്നു..

നിൻെ ബാബ ചെയ്തത് തെറ്റാണെന്ന് നീ കരുതുന്നുവോ ചേതൂ...
കാക്കിമായെയും കാക്കുവിനെയും ബോടി കൊണ്ട് കൊന്ന ആ നിമിഷത്തെ നിനക്ക് ഇപ്പോഴും വ്യക്ത്യമായില്ല അല്ലേ...

നിൻെ കാക്കിമായെ കാളിഘട്ടിനു സമീപം വേശ്യവൃത്തിയിൽ കണ്ടതിനാണ് ചേതു നിൻെ ബാബ ഫോണിഫൂഷൺ ഗൃദ്ധാമല്ലിക്  അദ്ദേഹത്തിൻെ നീതി നടപ്പാക്കിയത് . പാവം നിൻെ കാക്കുവിനെ ഗത്യന്തരമില്ലാതെ കൊന്നതാണ് ...

ചമ്പയെയും രാരിയെയും കൂടി നമുക്ക് വളർത്താം ഒരിക്കലും അവരുടെ അമ്മ മരിച്ചത് എന്തിനായിരുന്നു എന്ന് അവർ അറിയരുത്...

സഞ്ജീവ് കുമാർ മിത്രയെ നീ പ്രണയിച്ചിരുന്നു. എങ്കിലും അവൻെ നിർവികാരമായ പച്ചക്കണ്ണുകളിൽ ഒരിക്കലും നീ പ്രണയത്തെ ദർശിച്ചില്ല. അവൻ തികച്ചും അവൻെ ജീവിതത്തെ കരുപ്പിടിപ്പിക്കുവാനുതകുന്ന ഒരു വസ്തുവായ് കണ്ടു ചാനലിലൂടെ അവന് കിട്ടുന്ന പണവും ചാനലിനുണ്ടായേക്കാവുന്ന റേറ്റിംഗും അവൻ നിന്നിലൂടെ കണ്ടു. നീ ഒരു വിൽപന വസ്തുവായിരുന്നു അവന് അല്ലേ ചേതൂ ...

എനിക്കറിയാം നിൻെ വിരലുകൾ ഇപ്പോൾ ദുപ്പട്ടയിൽ എനിക്കായ് ഒരു കൊലക്കയർ തീർക്കുന്നുണ്ടാവും.വർദ്ധിത ക്രോധത്താൽ എൻെ കഴുത്തിൽ അതൊരു വരണ്യമാല്യം കണക്കെ 4ഉം 5ഉം കശേരുക്കൾക്കിടയിൽ എൻെ കൃത്യം ഭാരം മനസിൽ കണക്കാക്കി അതായത് ഏകദേശം 55 കിലോ
എൻെ ഗളത്തിൽ ആ കുരുക്ക് കടന്ന് വലിഞ്ഞു മുറുകും മരണത്തിൻെ വേദന എന്നിലൂടെ കടന്നു പോകും.
പക്ഷേ എനിക്ക് ഭയമില്ല ചേതൂ ...
മരണം എല്ലാവരെയും പ്രാപിക്കും മരണത്തെ ഭയക്കാത്തവർ ആരാണുള്ളത് അല്ലേ പക്ഷേ എനിക്ക് ഭയം തോന്നുന്നില്ല. മരണം തികച്ചും അനിവാര്യമായ ഒന്നാണ്

നിന്നിലേക്ക് എന്നെ നടത്തുന്നതും മരണമാണ്.
ഞാനും പ്രണയിച്ചിരുന്നു ചേതു നിന്നെ പോലെ.
അവളെ സ്വന്തമാക്കുവാൻ ഞാനും ആഗ്രഹിച്ചിരുന്നു പക്ഷേ അവളുടെ നീലതിളക്കമുള്ള കണ്ണുകളിൽ എൻെ പ്രണയം നഷ്ടപ്പെട്ടിരുന്നു ...
451 പേരെ നിൻെ ബാബ തൂക്കിലേറ്റിയിരുന്നു അദ്ദേഹത്തിന് സ്വന്തം കഥകൾ വിളിച്ച് പറയുവാൻ വലിയ താൽപര്യമായിരുന്നു മരണത്തിൻെ കഥകൾ എല്ലാവർക്കും ഇഷ്ടമാണ് അല്ലേ...
സ്ട്രാൻഡ് റോഡിലൂടെ രാവും പകലുമെന്നില്ലാതെ കടന്നു പോയ വണ്ടികൾ നിങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു അല്ലേ...

നീ സ്ത്രീകളുടെ മുഴുവൻ പ്രതീകമാണ് ചേതനാ...
വിശ്വകർമ്മാവിനാൽ സൃഷ്ടിചെയ്യപ്പെട്ട സ്ത്രീകൾ ആണിൻെ മോഹങ്ങൾക്ക് അറുതിവരുത്തുവാൻ മാത്രമല്ല പെണ്ണായ് പിറന്നത്. നിങ്ങൾ അബലകളല്ല .
നീ അത് പലപ്പോഴും തെളിയിച്ചു കൊണ്ടിരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
എന്തുകൊണ്ട് സ്ത്രീകൾ അടുക്കളപ്പുറങ്ങളിലും സൊനാഗച്ചി പോലുള്ള വേശ്യത്തെരുവുകളിലും തളച്ചിടപ്പെടുന്നു എന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
സ്വയം എതിർക്കാനോ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാതെ വരികയും ചെയ്യുമ്പോൾ  സ്ത്രീകൾ മനസുകൊണ്ട് അബലകളായ് മാറുന്നു അടിമകളായ് കഴിയണ്ടവരാണ് എന്ന് ഗത്യന്തരമില്ലാതെ ചിന്തിച്ചു പോകുന്നു . എന്തുകൊണ്ട് നിങ്ങളുടെ വാക്കുകളിൽ അഗ്നി സ്ഫുലിക്കുന്നില്ല?? ഒരേയൊരു തവണയെങ്കിലും കരുത്തു തെളിയിച്ചാൽ മാനം കെട്ട് അടിമത്വബോധത്തിൽ നിന്നു നിങ്ങൾക്ക് കര കയറാം വാക്കുകൾക്ക് കഠാരിയുടെ മൂർച്ചയുണ്ടാവുമ്പോൾ പെണ്ണും വിജയിച്ചു തുടങ്ങുന്നു...

ചേതൂ എനിക്ക് നിന്നെ പ്രണയിക്കണം...
നിൻെ അനുവാദത്തോടു കൂടി തന്നെ...

    ​അഘോരി​
#####################

No comments:

Post a Comment