Thursday, November 14, 2019

എലൈന്‍ ഒരു പോരാളിയുടെ കഥ ഭാഗം 3

എലൈന്‍-ഒരു പോരാളിയുടെ കഥ
ഭാഗം 3
#######################

''ഇത് ഒരു ചരിത്രത്തിന്റെ പ്രതീകമാണ് ബര്‍ണാഡ്... വൈമാനികനായ നിങ്ങള്‍ യാത്രയിലൊരിക്കലും ഇനി കേള്‍ക്കാനോ കാണാനോ ഇടയില്ലാത്ത ഒരു നഗരത്തിന്റെ അവശേഷിപ്പുകളാണിത്.
നിങ്ങളാ   കൂറ്റല്‍ പാറകളാല്‍ തീര്‍ത്ത മേല്‍ക്കൂരയില്ലാത്ത നാല് തൂണുകളോട് കൂടിയ മണ്ഡപം കണ്ടോ ? അതില്‍ ബന്ധിതമായിക്കിടക്കുന്നത്  കോര്‍മിംഗ് രാജാവിന്റെ  അസ്ഥികൂടമാണ് ... എല്ലാവരെയും അടിമകളാക്കി അവരെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരുവനായിരുന്നു കോര്‍മിംഗ് . എന്തിനേറെ പറയുന്നു. നഗരമധ്യത്തില്‍ ഒരു സ്ത്രീയെ നഗയാക്കി തലകീഴായി ഒരു മരക്കുരിശില്‍ ബന്ധിച്ച് അവളുടെ തൊലി ജീവനോടെ നീക്കം ചെയ്യുവാന്‍ ആജ്ഞാപിച്ച ഒരുവനാണയാള്‍ ... ആ സ്ത്രീയുടെ  ജീവന് വേണ്ടിയുള്ള ആര്‍ത്ത നാദത്തില്‍ അയാള്‍ക്ക് വളരെയധികം ആനന്ദം അനുഭവപ്പെടുകയുണ്ടായി. ജനജീവിതം ദുസ്സഹമായി. അടിമക്കച്ചവടവും ബാലവേലയും നഗരത്തില്‍ കൂടുതലായി. ചെറിയ കുട്ടികളെ പോലും അയാള്‍ വെറുതെ വിട്ടില്ല എന്നതാണ് സത്യം. തന്റെ സിംഹാസനത്തിനോട് ചേര്‍ന്ന് നിലത്ത് ഇരുമ്പിന്റെ ഒരു കൊളുത്ത് ഉറപ്പിച്ചിരുന്നു. ഓരോ ദിവസവും ഏതെങ്കിലും കുട്ടികള്‍ ആ കൊളുത്തില്‍ വലിയ ഭാരമുള്ള ഇരുമ്പു ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരുന്നു. ആ പിഞ്ചുകുട്ടികളെ അയാള്‍ തന്റെ പാദം വയ്ക്കുവാനുള്ള പീഠമായാണ് കണ്ടുപോന്നത്. കളിക്കണ്ട പ്രായത്തിലുള്ള കുട്ടികള്‍ അയാളുടെ പാദസേവ ചെയ്യാതെ മറ്റേതെങ്കിലും മനോലോകത്ത്  മുഴുകിയാല്‍ തന്റെ ഇരിപ്പിടത്തോട് ചേര്‍ത്ത് വയ്ച്ചിരുന്ന ചാട്ടവാര്‍ കൊണ്ട് കുട്ടികളെ ഉപദ്രവിക്കുന്നതും അയാളുടെ ഒരു ക്രൂര വിനോദമായിരുന്നു.

തലമുണ്ഡനം ചെയ്ത് വലിയ കണ്ണുകളും ചെറിയ  പുരികവും കൂര്‍ത്ത ചെവികളും നീണ്ട മൂക്കും ഉള്ള കോര്‍മിംഗിനെ കാഴ്ചയില്‍ത്തന്നെ ജനങ്ങള്‍ ഭയന്നു....
കുറേയധികം ആളുകള്‍ നഗരത്തില്‍ നിന്നും പലായനം ചെയ്തു മറ്റുള്ളവര്‍ പോകാനൊരിടമില്ലാതെ കോര്‍മിംഗിന്റെ ഭരണത്തില്‍ കീഴില്‍ അസ്വസ്ഥരായി കഴിഞ്ഞു.
കുറ്റവാളികളെക്കൊണ്ട് അവിടം നിറഞ്ഞു. രാത്രിയില്‍ പല ഇടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി ലൈംഗികപീഠനങ്ങള്‍ക്ക് വിധേയയാക്കി മൃതപ്രായരായ അവരെ  കാട്ടിനുള്ളില്‍  തള്ളുന്ന ഒരു സംഘവും അവിടെ നിലയുറപ്പിച്ചു . കോര്‍മിംഗിന്റെ സുഹൃത്തുക്കളായതിനാല്‍ മറുത്ത് പറയാനോ ആ സംഘത്തെ എതിര്‍ക്കാനോ പാവം ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു രാത്രിയിലാണ്  എന്റെ പിതാവ് കാട്ടിലുപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്... കാട്ടുമൃഗങ്ങള്‍ അവളെ ഭക്ഷണമാക്കും മുന്‍പ് എന്റെ പിതാവ് അവളെയുമെടുത്ത് ഞങ്ങളുടെ കൂടാരത്തിലെത്തി്.ഞങ്ങളുടെ താവളത്തില്‍ അവള്‍ സുരക്ഷിതയായി വളര്‍ന്നു. അവളുടെ മനസ് നിറച്ചും കോര്‍മിംഗിനോടും കൂട്ടാളികളോടുമുള്ള പക നിറഞ്ഞു നിന്നു. പിതാവിന്റെ ശിക്ഷണത്തില്‍ അവള്‍ ആയുധങ്ങള്‍ പരിശീലിച്ചു.കുതിരയെ പായിക്കുവാന്‍ അവള്‍ പഠിച്ചു. എന്റെ അമ്മ അവളെ സ്വന്തം മകളെപ്പോലെ ലാളിച്ചു. ഞങ്ങളുടെ ഗോത്രത്തിലെ എല്ലാവരും തിന്മകള്‍ക്കെതിരെ പോരാടിയിരുന്നവരായിരുന്നു. രാത്രിയിലാവും കൂടുതലായും ഞങ്ങള്‍ സഞ്ചരിക്കാറ് അതിനാല്‍ തന്നെ കറുത്ത വസ്ത്രങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു.

അവളുടെ ഗ്രാമത്തില്‍ നിന്നുമുള്ള ഓരോ അഭയാര്‍ഥികളെയും അവളാണ് ഞങ്ങളുടെ കൂട്ടത്തിലേക്ക് കൂട്ടിയത്.
ഓരോ പെണ്‍കുട്ടികളെയും അവള്‍ ആയുധാഭ്യാസം പഠിപ്പിച്ചു. അവളെ ഞങ്ങള്‍ എലൈന്‍  എന്ന് വിളിച്ചു. ഇന്നീ കാണുന്ന ശ്മശാനഭൂമിയിലെ അവസാന ജഢം കോര്‍മിംഗിന്റേതായത് അവളുടെ ധീരത മൂലമാണ് . എലൈന്‍ അതീവസുന്ദരി ആയിരുന്നു വിസ്താരമേറിയ നെറ്റിത്തടങ്ങളും തമ്മില്‍ യോജിച്ച ചെറിയ പുരികവും കറുത്ത കണ്ണുകളും കുറിയ മൂക്കും  ചുണ്ടിന് താഴെയുള്ള ചെറിയ മറുകും  നീണ്ട കറുത്ത മുടിയിഴകള്‍ അവള്‍ തലയ്ക്കുമീതേയ്ക്ക് ചുറ്റികെട്ടി വച്ചിരുന്നു.

ബര്‍ണാഡ് നിങ്ങള്‍ക്കവളുടെ ജ്വലിക്കുന്ന കണ്ണുകളെ വെറുതെ മനസില്‍ ഓര്‍ക്കുവാന്‍ സാധിക്കുന്നുണ്ടോ?''

ബര്‍ണാഡ് ക്രൂരനായ കോര്‍മിംഗിനെയും പോരോളിയായ എലൈനെയും ആലോചിച്ചിരിക്കുകയായിരുന്നു.

''ഇക്കാറസ്...

ഇപ്പോള്‍ എലൈന്‍ എവിടെയാണുള്ളത്? അവരിന്ന് ജീവനോടെ ഉണ്ടോ?''

''എലൈന്‍ ജീവിച്ചിരിക്കുന്നു ബര്‍ണാഡ് ഈ വനത്തിന്റെ ഉത്തരഭാഗത്ത് അവള്‍ അവളുടെ ഏറ്റവും വിശ്വസ്തരായ സുഹൃത്തുക്കളോടൊപ്പം തമ്പടിച്ചിട്ടുണ്ട്. ഇന്ന് രാത്രിയില്‍ നിനക്ക് അവളെ കാണാന്‍ സാധിക്കും ''

ബര്‍ണാഡ് പുഞ്ചിരിച്ചു.

''അവരെ ഒന്ന് കാണണം ഇക്കാറസ് അവരെന്തൊരു സ്ത്രീയാണ്? ഇന്നത്തെ കാലത്ത് സ്ത്രീകളെ തളച്ചിടപ്പെടണ്ടവരാണെന്ന് പറയുന്ന സമൂഹത്തില്‍ അവരൊരു വീര വനിതയാണ് തളര്‍ന്നു പോയ ഏതൊരുവള്‍ക്കും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രചോദനം ആണവര്‍ എന്ന് തോന്നുന്നു. ബാക്കി കൂടി പറയൂ ഇക്കാറസ് എങ്ങനെയാണ്  കോര്‍മിംഗ് മരിച്ചത്?''

''നിങ്ങള്‍ക്ക് നല്ല ആകാംഷ തോന്നുന്നുണ്ടല്ലേ സുഹൃത്തേ ? ഞാന്‍ പറയാം ...

അവള്‍ക്കന്ന് 16വയസ് തികഞ്ഞിരുന്നു. എന്റെ പിതാവിന്റെയും മാതാവിന്റെയും ആശിര്‍വ്വാദം സ്വീകരിച്ച് അവളും ഒരു ചെറുസംഘം പോരാളികളും  യാത്ര പുറപ്പെട്ടു.ഞാനും അവളോടൊപ്പം യാത്ര ചെയ്തിരുന്നു. അതിവേ!ഗത്തിലാണവള്‍ കുതിരയെ പായിച്ചത് . അവളോടൊപ്പമെത്താന്‍ എല്ലാവര്‍ക്കും കുതിരയുടെ വേഗം കൂട്ടേണ്ടതായ് വന്നു.
രാത്രിയിലാണ് ഞങ്ങളിവിടെ എത്തിയത് . കുതിരകളെ അല്‍പദൂരം മാറ്റി നിര്‍ത്തി മരങ്ങള്‍ക്ക് മറഞ്ഞ് ഞങ്ങള്‍ ദാ ആ കാണുന്ന കവാടത്തിനരികിലെത്തി. കോര്‍മിംഗ് നേരത്തെ തന്നെ ഇവിടേക്കെത്തി അയാളുടെ ക്രൂരവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ആഴ്ചയിലൊരിക്കല്‍ ഇവിടെ വന്ന് ഏതെങ്കിലും ഹതഭാഗ്യനെ ക്രൂരമായി മരിക്കാന്‍ വിടുന്നത് അയാളുടെ പതിവായിരുന്നുവല്ലോ...

നിശബ്ദമായിരുന്നു ഇവിടം . കോട്ടക്കു മുന്നില്‍ രണ്ട് കാവല്‍ക്കാര്‍ നിന്നിരുന്നു. നിലാവ് ഉദിച്ചു നിന്നിരുന്നു. ഭീകരമായ നിശബ്ദതക്കുമേല്‍  വേദനയാല്‍ പുളഞ്ഞുള്ള ഏതോ ഒരുവന്റെ  അലര്‍ച്ച ഞങ്ങളെപ്പോലും ഞെട്ടിച്ചുകളഞ്ഞു. എലൈന്‍ തോളില്‍ നിന്നും വില്ലെടുത്ത് ഞാണിന്‍മേല്‍ ഒരു അസ്ത്രം ചേര്‍ത്തു വച്ച് പിറകിലേക്ക് വലിച്ചു . ഒരു മൂളലോടെ കാറ്റിനെതുളച്ച് ആ അസ്ത്രം കാവല്‍ക്കാരിലൊരുവന്റെ കണ്ണില്‍ തറച്ചു.അയാള്‍ ഒന്ന് ഞരങ്ങാന്‍ പോലും കഴിയാതെ നിലംപതിച്ചു. രണ്ടാമനും അവളുടെ അസ്ത്രത്തില്‍ നിന്നും രക്ഷപ്പെടാനായില്ല.

            തുടരും...

   ☆അഘോരി★

No comments:

Post a Comment