Tuesday, November 12, 2019

എലൈന്‍ ഒരു പോരാളിയുടെ കഥ 1

എലൈന്‍-ഒരു പോരാളിയുടെ കഥ
ഭാഗം 1
######################
അയാളുടെ ശരീരം ഒന്ന് വിറച്ചു.എത്ര നേരമായി താനീ കിടപ്പു കിടക്കുന്നു എന്നയാള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. നിലാവ് അതിന്റെ നഗ്നമേനിയെ കാര്‍മേഖത്തിന്റെ തുണ്ടുകൊണ്ട് മറച്ചു പിടിച്ചു. അയാളൊന്ന് ഞരങ്ങി.ശേഷം എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു.കൈമുട്ടുകളിലൂന്നി അയാള്‍ മെല്ലെ എഴുന്നേറ്റു നിന്നു. ശരീരത്തില്‍ അവിടിവിടെയായി വേദനിക്കുന്നുണ്ട്.ഉള്‍ക്കാട്ടിലെവിടെയോ ആണ് താനിപ്പോള്‍ ഉള്ളത് എന്ന തിരിച്ചറിവില്‍ അയാളൊന്നു കിടുങ്ങിപ്പോയി. മണിക്കൂറുകള്‍ക്ക് മുന്‍പാണ് തന്റെ ഹെലികോപ്ടര്‍ കേടുവന്നതും അവസാനം ആകാശത്തോളം വലിപ്പമുള്ള മലയുടെ ഏതോ വശത്ത് തന്റെ ഹെലികോപ്ടര്‍ നിയന്ത്രണം വിട്ട് ഇടിച്ചത്... അപ്പോഴേക്കും പാരച്യൂട്ടില്‍ താഴേക്ക് ചാടിയതാണ് താന്‍ എന്നയാളോര്‍ത്തു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കാല്‍വിന് എന്തു സംഭവിച്ചിരിക്കും? അയാളിപ്പോള്‍ ജീവനോടെ ഉണ്ടാകുമോ എന്നയാള്‍ വേദനയോടെ ഓര്‍ത്തു. മഞ്ഞു പെയ്തിറങ്ങിയിരുന്നു. ചവിട്ടി നില്‍ക്കുന്നിടമൊക്കെയും മഞ്ഞുകണങ്ങള്‍ വീണ്  ഭൂമിയാകെ വെളുത്ത് വിറുങ്ങലിച്ച് കിടക്കുന്നു.

വിശപ്പും ദാഹവും അയാളെ തളര്‍ത്തി. വന്യമൃഗങ്ങളുടെ ഉപദ്രവം ഏതു നിമിഷവും ഉണ്ടായേക്കാം എന്നതിനാല്‍ അയാള്‍ വളരെ ശ്രദ്ധിച്ചാണ് നടന്നിരുന്നത്. എവിടെയെങ്കിലും സുരക്ഷിതമായ ഒരിടത്തേക്ക് മാറണം എന്നയാള്‍ ആഗ്രഹിച്ചു.  തണുപ്പ് ഏറി വന്നു. അയാള്‍ തന്റെ പോക്കറ്റില്‍ കൈയിട്ടു സിഗററ്റ് ലൈറ്ററെടുത്തു. ചെറിയ മരങ്ങളിലൊന്നില്‍ നിന്നും മൂന്ന് നാല് ചുള്ളി അയാള്‍ പൊട്ടിച്ചെടുത്തു. ലൈറ്റര്‍ കത്തിച്ച് ചുള്ളിക്കമ്പുകള്‍ക്ക് തീപിടിപ്പിച്ചു.അകലെയെങ്ങോ കാട്ടാനകളുടെ ചിഹ്നംവിളി അയാളെ അസ്വസ്ഥനാക്കി. അയാള്‍ തീയുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങിയിരുന്നു. കൈപ്പത്തികള്‍ രണ്ടും തീക്കടുത്തേക്ക് അടുപ്പിച്ചു വച്ച് അയാള്‍ ശരീരത്തെ കൊടിയ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചു.

ക്ഷീണം മൂലം അയാളവിടെ കിടന്ന് ഉറങ്ങിപ്പോയി...
വെയില്‍ വന്ന് കണ്ണുകളിലേക്കടിച്ചപ്പോഴാണ് അയാളുണര്‍ന്നത് ...  ചുള്ളിക്കമ്പുകളൊക്കെ കത്തിത്തീര്‍ന്നിരുന്നു . ഒന്നു രണ്ട് കനലുകള്‍ അവസാനമെന്നോണം കിടന്നു പുകഞ്ഞു. ഒരു എലി അയാളുടെ കാലിന് മീതേ കൂടി ചാടി എങ്ങോട്ടോ ധൃതിപ്പെട്ട് ഓടിപ്പോയി.
വിശപ്പിനൊര് ശമനമുണ്ടാക്കണം എന്നയാള്‍ തീരുമാനിച്ചു .ഈ കാട്ടില്‍ എവിടെയെങ്കിലും എന്തെങ്കിലും കഴിക്കാന്‍ കിട്ടാതിരിക്കില്ല. അയാള്‍ നടന്നു .  മഞ്ഞിലൂടെയുള്ള ഈ നടപ്പ് അത്ര സുഖകരമല്ല.വിശപ്പിനാല്‍ അയാളുടെ കാലുകള്‍ യാന്ത്രികമായാണ് ചലിച്ചത്. ഏകദേശം ഒരു മണിക്കൂറോളം അയാള്‍ നടന്നുചെന്നത് പൈന്‍മരങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു പ്രദേശത്തേക്കാണ് ... മരത്തലപ്പുകളില്‍ കാറ്റ് വന്നടിച്ച് മഴ പെയ്യുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. അയാളുടെ ശരീരം നന്നേ തളര്‍ന്നു തുടങ്ങിയിരുന്നു. ഓരോ മരത്തെ ലക്ഷ്യമാക്കിയാണ് അയാള്‍ നടന്നത് . ഒരു മരത്തില്‍ പിടിച്ച്  കുറച്ച് നിമിഷം നിന്ന ശേഷം അടുത്ത മരത്തിലേക്ക് ... ദാഹംമൂലം അയാള്‍ നിലത്തു നിന്നും കുറച്ച് മഞ്ഞ് വാരി ഉരുളയാക്കി വായിലേക്കിട്ടു . ആ തണുപ്പില്‍ അയാള്‍ക്കതിനേ കഴിയുമായിരുന്നുള്ളു.

*****************

നിങ്ങള്‍ ആരാണ്? ഭയത്തോടെ അയാള്‍ ചോദിച്ചു . മുഖം മറച്ച ,തല വരെ മറയ്ക്കുന്ന തരത്തിലുള്ള കറുത്ത വസ്ത്രങ്ങളും  കൈയുറയും ബൂട്സും ധരിച്ച ആ  അജ്ഞാതനോട് അയാള്‍ ചോദിച്ചു.

''താങ്കള്‍ വിശ്രമിക്കൂ ,നിങ്ങളിവിടെ എത്തിപ്പെട്ടിട്ട്  മണിക്കൂറുകള്‍ ആയിട്ടുണ്ട്. നിങ്ങള്‍ സുരക്ഷിതനാണ് .ഭയക്കാന്‍ ഒന്നുമില്ല.നിങ്ങളെ എനിക്ക് കാട്ടില്‍ നിന്നും കിട്ടിയതാണ്.അജ്ഞാതന്‍ പറഞ്ഞു.

അയാള്‍ അകത്തേക്ക് പോവുകയും ഒരു കോപ്പയില്‍ കുറച്ച് സൂപ്പും ബ്രഡും ആയി തിരികെ വന്നു.

''ഇത് കഴിക്കൂ നിങ്ങളുടെ ക്ഷീണം മാറട്ടെ ''

ശരി .എന്താണ് സുഹൃത്തേ നിങ്ങളുടെ പേര്  ?നിങ്ങളുണരാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍ . പുറത്തുനിന്നും ഇവിടേക്കാരും എത്താറില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഈ അപ്രതീക്ഷിതമായ വരവ് എന്നില്‍ സന്തോഷമുളവാക്കുന്നു .

''എന്റെ പേര് ബര്‍ണാഡ്. എന്റെ ഹെലികോപ്ടറിന് അപകടം സംഭവിച്ചതിനാല്‍ കാട്ടില്‍ പെട്ടുപോയതാണ് . രക്ഷപ്പെടണം എന്നുള്ള ചിന്തയും വിശപ്പും മൂലം നടന്നതാണ് പക്ഷേ പിന്നീട് ഞാന്‍ ഇതാ നിങ്ങളുടെ വീട്ടിലാണ് .എങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്?''
അജ്ഞാതനായ കറുത്ത കുപ്പായക്കാരനോട് അയാള്‍ മറുപടി പറഞ്ഞു.

''ഞാന്‍ ഇക്കാറസ് . ഇന്നലെ വൈകുന്നേര സവാരിക്കിറങ്ങിയതാണ് ഞാന്‍  പൈന്‍മരക്കാടിനുള്ളിലൂടെ ഉലാത്തുക എന്നത് എന്റെ ഒരു വിനോദമാണ് കൂടാതെ അല്‍പം വേട്ടയാടുകയും ചെയ്യാം ... ഇന്നലെ രണ്ട് മുയലുകളെ കിട്ടിയിരുന്നു. അതുമായി വരും വഴിയാണ്  ബര്‍ണാഡ് ,താങ്കളെ ഞാന്‍ കണ്ടു മുട്ടിയത് ... ജീവനുണ്ടാകും എന്ന് ഞാന്‍ കരുതിയില്ല.തട്ടിവിളിച്ചപ്പോള്‍ താനൊന്നു ഞരങ്ങി. അപ്പോള്‍ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതാണ് ...

ബര്‍ണാഡ് മേശമേല്‍ വച്ചിരുന്ന സൂപ്പെടുത്ത് കുടിച്ചു.വളരെ സ്വാദിഷ്ടമായിരുന്നു അത്.മരവിച്ചുപോയ തന്റെ രക്തത്തിന് പുതിയൊരുണര്‍വ്വ് ആ പാനീയം നല്‍കുന്നതായും താന്‍ ഉന്മേഷവാനായിരിക്കുന്നതായും  അയാള്‍ക്ക് അനുഭവപ്പെട്ടു.

വൈകുന്നേരം ഇക്കാറസിനൊപ്പം ബര്‍ണാഡും നടക്കാന്‍ പോകാന്‍ തീരുമാനിച്ചു.
അയാള്‍ കിടക്കവിട്ടെഴുന്നേറ്റു. ആ വീട്ടിനുള്ളിലേക്ക് പ്രകാശം അരിച്ചിറങ്ങിയിരുന്നു. ഭിത്തിയില്‍ തനിക്കറിയാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ കുത്തിക്കുറിച്ച് വച്ചിരിക്കുന്നത് ബര്‍ണാഡ് കണ്ടു. അതെന്തായിരിക്കും എന്നയാള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഏതെങ്കിലും പ്രാകൃതഭാഷയായിരിക്കണം അത് ... മുറിയുടെ ഒരു വശത്ത് പലതരം ആയുധങ്ങള്‍ വളരെ ഭംഗിയായി അടുക്കി വച്ചിരിക്കുന്നത് അയാള്‍ കണ്ടു.

( *തുടരും*...)

☆അഘോരി☆(ജയകൃഷ്ണന്‍ )

1 comment: