Friday, November 15, 2019

എലൈന്‍ ഒരുപോരാളിയുടെ കഥ ഭാഗം4

എലൈന്‍-ഒരു പോരാളിയുടെ കഥ
ഭാഗം4
#######################

എലൈന്‍ അതിവേഗം പ്രധാന കവാടത്തിലേക്ക് കുതിച്ചു. അവളെ അനുഗമിച്ച് ഞങ്ങളും. നാലു പേര്‍ അറ്റം വളഞ്ഞ കയര്‍ കെട്ടിയ കൊളുത്ത് കോട്ടമതിലിന് മുകളിലേക്കെറിഞ്ഞു. കയറില്‍ പിടിച്ച് ഞാനും ഏഴ് സുഹൃത്തുക്കളും  മതിലിന് മീതേ ചാടിക്കയറി ...
ബാക്കിയുള്ളവര്‍ കോട്ടയുടെ ഓരോ ഭാഗങ്ങളിലായി മറഞ്ഞു നിന്നു. പുറത്തു നിന്നും ഒരു പ്രത്യാക്രമണമുണ്ടായാല്‍ ചെറുക്കുന്നതിനുവേണ്ടിയായിരുന്നു അത്.

എലൈന്‍ പ്രധാനവാതിലിനോട് ചേര്‍ന്ന് മറഞ്ഞ് നിന്നു . അവിടെ കണ്ട കാഴ്ച ഏവരെയും ഞെട്ടിച്ചു. നഗ്നനായി  ജയിലറയില്‍ ഒരുവന്‍ കിടക്കുന്നു. അവന്റെ കൈകള്‍ രണ്ടും ഒരു  ചതുരപെട്ടിക്കുള്ളിലേക്കിട്ട് ആണിയടിച്ച് വയ്ച്ചിരിക്കുന്നു. പെട്ടിക്കുപിറകിലുള്ള  വലിച്ച് പൊക്കാവുന്ന ദ്വാരത്തിലൂടെ നാശം പിടിച്ച മൂന്ന് നാല് എലികളെ കയറ്റി വിടുകയാണ് ഒരുവന്‍ . എലികള്‍ പതിയെ ഹതഭാഗ്യനായ ആ മനുഷ്യന്റെ  കൈകള്‍ കരളുന്നു. അയാള്‍ നിസ്സഹായനാണ് . അയാളുടെ നിലവിളി കോട്ടക്കുള്ളില്‍ തങ്ങി നിന്നു. അവിടെ എട്ട് പേരോളം ഉണ്ടായിരുന്നു. അവരുടെ ഒത്ത നടുക്കൊരു പീഠത്തില്‍ കോര്‍മിംഗ് ഇരിക്കുന്നു. അയാളുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങി നിന്നു. ഞങ്ങള്‍ തോളില്‍ നിന്നും വില്ലെടുത്ത് ഓരോരുത്തരെയും  ലക്ഷ്യമാക്കി ഒരേ സമയം ശരം എയ്തു. ലക്ഷ്യം തെറ്റിയില്ല. എല്ലാ തെണ്ടിപ്പരിഷകളും  നിലം പതിച്ചു. കോര്‍മിംഗിനെ ജീവനോടെ വേണമെന്നത് എലൈന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. അവള്‍ അതേ നിമിഷം കൊടുങ്കാറ്റുപോലെ കോര്‍മിംഗിന്റെ മുന്നിലെത്തി. അവളെ അനുഗമിച്ച് രണ്ട് പെണ്‍പോരാളികളും ...

''അഹോ എന്തൊരു ധൈര്യം. ബര്‍ണാഡ്  പറഞ്ഞു ''

കോര്‍മിംഗ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയിരുന്നു. അയാള്‍ അവളുടെ മുന്നില്‍ നിന്ന് വിറച്ചു. മരണം മുന്നില്‍ക്കണ്ടവന്റെ ദൈന്യത അയാളുടെ മുഖത്ത് തെളിഞ്ഞു.
അതുകണ്ട് എലൈന്‍ പൊട്ടിച്ചിരിച്ചു.

അവളുടെ കണ്ണുകള്‍ വജ്രം പോലെ തിളങ്ങി. ദേഷ്യവും പകയും മൂലം അവളുടെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു.

അപ്പോഴേക്കും മതിലിനുമുകളിലൂടെ ഞങ്ങളും കോര്‍മിംഗിനടുത്തേക്ക് എത്തി.

ഭയന്നു പോയ കോര്‍മിംഗിന്റെ നെഞ്ചില്‍ എലൈന്‍ ആഞ്ഞു ചവിട്ടി. വേദനകൊണ്ട് അയാള്‍ പുറകോട്ട് മറിഞ്ഞു വീണു. ഭയം അയാളുടെ ഓരോ ഞരമ്പുകളെയും തളര്‍ത്തുകയായിരുന്നു. തുറിച്ച കണ്ണുകളോടെ അയാള്‍ പറഞ്ഞു

''അരുത് എന്നെ കൊല്ലരുത്. എനിക്ക് മാപ്പ് നല്‍കൂ . ഞാനിവിടം വിട്ട് എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളാം ''

അയാളുടെ ക്ഷമായാചന ഫലമില്ലാത്ത ഒരു പ്രസ്താവന മാത്രമായിരുന്നു.

എലികള്‍ കരണ്ട് വേദനയോടെ പുളഞ്ഞ പാവം മനുഷ്യനരികിലേക്ക് ഞാന്‍ ഓടിയെത്തി അയാളുടെ  കൈകള്‍ ബന്ധിച്ച പെട്ടി ഞാന്‍ തല്ലിപ്പൊളിച്ചു. ആ മനുഷ്യന്‍ തെല്ലാരാശ്വാസത്തോടെയും വേദനയോടെയും തന്റെ കൈകള്‍ വലിച്ചൂരിയെടുത്തു. എലൈന്റെ സന്തതസഹചാരിയും സുഹൃത്തുമായ  ഹെലന്‍ അയാളുടെ മുറിവ് വച്ചു കെട്ടി.

കൈകള്‍ കൂപ്പി അയാള്‍ പറഞ്ഞു.

''നിങ്ങളെ ദൈവം രക്ഷിക്കട്ടെ. നിങ്ങള്‍ ഇവിടെത്തിയില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ മരിച്ചിട്ടുണ്ടാകുമായിരുന്നു. ആ ദ്രോഹി എന്നെ ഏത് വിധേനയും കൊല്ലുമായിരുന്നു. എന്റെ കുട്ടികള്‍ അനാഥരായി തെരുവില്‍ അലയേണ്ടി വരുമായിരുന്നു. നിങ്ങള്‍ക്ക് നന്ദി ''

അയാളുടെ തൊണ്ട ഇടറി

എലൈന്‍ കോര്‍മിംഗിനരികിലേക്ക്  നടന്നു. തന്റെ മരണം മുന്നില്‍ കണ്ട  ക്രൂരനായ കോര്‍മിംഗ് എലൈന്റെ മുന്നോട്ടുള്ള ഓരോ ചുവടിലും ഭയന്ന് കൈകള്‍ പിന്നിലേക്കൂന്നി മണ്ണിലൂടെ  ഇഴഞ്ഞു.

ഇക്കാറസ് ...

ഈ പിശാചിനെ  മണ്ഡപത്തിലെ കൊളുത്തില്‍ ബന്ധിക്കൂ. ഇവന്‍  വേദന തിന്ന് വേണം മരിക്കാന്‍ . ഇവന്‍  കൊന്നുകളഞ്ഞ  നൂറ്നൂറാളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി നമുക്കിത് ചെയ്തേ മതിയാവൂ...

അവള്‍ പറഞ്ഞത് ഞാന്‍ അനുസരിച്ചു. മേല്‍ക്കൂരയില്ലാത്ത നാല് തൂണുകളോട് കൂടിയ മണ്ഡപത്തിലെ കൊളുത്തുകളില്‍ കാലുകളിലും കൈകളിലും ചങ്ങലയിട്ട് ഞാനാ തെണ്ടിയെ ബന്ധിച്ചു. സംഘാംഗങ്ങളിലൊരുവന്‍ അപ്പോഴേക്കും ഒരു കൂടവുമായി അവിടേക്കെത്തി.
എലൈന്‍ അത് പിടിച്ച് വാങ്ങി  മണ്ഡപത്തിലേക്ക് നടന്നു. ചെന്നായ്ക്കളുടെ ഓരിയിടലുകളാല്‍ അവിടമാകെ ഭീതിയുടെ പ്രഭാവം ഉണര്‍ന്നു.
എലൈന്‍ കൂടം  അന്തരീക്ഷത്തിലേക്കുയര്‍ത്തി കോര്‍മിംഗിന്റെ കൈവിരലുകളില്‍ ആഞ്ഞടിച്ചു. അസ്ഥികള്‍ നുറുങ്ങുന്ന വേദനയില്‍ അയാള്‍ അലറി വിളിച്ചു. എലൈന്‍ അതേ സമയം തന്നെ അയാളുടെ കാല്‍മുട്ടുകളിലേക്കും കൂടമുയര്‍ത്തി പ്രഹരിച്ചു. ഒന്ന് ശബ്ദമുയര്‍ത്തി കരയാന്‍ പോലുമാവാതെ കോര്‍മിംഗ്  മണ്ഡപത്തില്‍ കിടന്നു. അയാളുടെ ദേഹത്തു നിന്നും രക്തം വാര്‍ന്നുകൊണ്ടിരുന്നു.

അയാളുടെ ആ കിടപ്പ് കണ്ട്  എലൈന്‍ പൊട്ടിച്ചിരിച്ചു.

''എന്നെപോലെ ഒരുപാട് പെണ്‍കുട്ടികളെ നീയും നിന്റെ ചങ്ങാതിമാരും ഉപദ്രവിച്ചു കാട്ടിലെറിഞ്ഞു. ഒരുപാട് പേരുടെ വേദന നീ ആസ്വദിച്ചു ഇന്ന് നീ  മരണത്തിന് കീഴടങ്ങാന്‍ പോവുകയാണ് കോര്‍മിംഗ് ... വേദനിച്ച് വേദനിച്ച് നീ ഇവിടെ അവസാനിക്കും  ...
ഈ രാത്രി ജനങ്ങള്‍ക്ക് ആഘോഷത്തിന്റെ രാത്രി ആയിരിക്കും. നിന്റെയീ കോട്ട പൊളിച്ച് നീക്കും. നിന്റെ യുഗം ഇന്നിവിടെ അവസാനിക്കും ....

തുടരും

☆അഘോരി★

No comments:

Post a Comment